Saturday, June 18, 2011

മഴഭാവങ്ങള്‍

മാറ്റുകയാണ് കാലം എന്നില്‍ നിറയ്ക്കും
മഴയുടെ അനുഭവത്തെ ..
കള്ളം പറഞ്ഞു വാങ്ങിയ മഷിതണ്ടും
പകരം കൊടുത്ത മയില്‍ പീലിയും ...
വീണ്ടും ഓര്‍മ്മകളില്‍ ബാല്യം നിറയുന്നു..
മഴയുടെ സംഗീതത്തിനു പൊട്ടിച്ചിരിയുടെ
കാഴ്ചകള്‍ മാത്രമുള്ള ബാല്യത്തിലേക്ക് ..
നനഞ്ഞൊട്ടിയ തുണിയുടെ അസഹ്യമാം
തണുപ്പിനെ വകഞ്ഞുമാറ്റി
കറുത്ത ബോര്‍ഡില്‍ തെളിയും വെളുത്ത അക്ഷരത്തെ
പകര്ത്തിയെഴുതും ക്ലാസ് റൂമുകള്‍ ..
മണിയടിക്കായ്‌ കാത്തിരിക്കും മനസ്സില്‍
പൊഴിയും നേര്‍ത്ത ശബ്ദം കേട്ട്
പുസ്തക്കെട്ടും മാറോടു ചേര്ത്ത്
ചൂടിയാലും ആകാശം കാണും കുടയും ചൂടി
വീട്ടിലെത്തുമ്പോള്‍ മഴയ്ക്ക്‌ അമ്മയുടെ വക
ശകാരമായിരുന്നു  " ഹോ ഈ നശിച്ച മഴ "
കൌമാരത്തില്‍ പിന്നെയാ മഴ ആഘോഷമായ് ..
ചെളിവെള്ളവും പറമ്പും കളിസ്ഥലവും
വിദ്വേഷത്തിനും അസൂയക്കും പകപോക്കലിനും
പിന്നെ  കൌമാരത്തെ മദിച്ചുല്ലസിക്കാനും 
വഴിയോരുങ്ങുന്നത് മഴയുടെ താളത്തിന്
അകമ്പടി ആയിട്ടായിരുന്നു ..
പ്രണയം മൊട്ടിട്ട യൌവനത്തില്‍
മഴയ്ക്ക്‌ ഒരു ഭാവമേ ഉണ്ടായിരുന്നുള്ളൂ..
പ്രണയം.. പറഞ്ഞാലും തീരാത്ത പ്രണയം മാത്രം ..
ഒരു കുടക്കീഴില്‍ മഴയില്ലൂടെ നടന്നു
പങ്കുവെക്കും പ്രണയത്തിന്റെ ..
കൂട്ട് താളമായിരുന്നു മഴയപ്പോള്‍ ..
മഴയ്ക്ക്‌ സൌന്ദര്യമുണ്ടെന്നു മനസ്സിലാക്കി തന്നത്
പ്രണയിനിയുടെ വാക്കുകളും ശബ്ദങ്ങളും ആയിരുന്നു   ..
ഇപ്പോള്‍..
കാത്തിരിപ്പിന്റെ വിഹ്വലതയില്‍ വേവും മനസ്സില്‍
മഴയ്ക്ക്‌ ഒരു ഭാവം മാത്രം ...
പിന്നെ മഴയത്തു നടക്കാന്‍ കുട വേണ്ടന്ന തോന്നലും ..
കാരണം മഴ തരുന്നു മനസ്സിലേക്ക് ഓര്‍മ്മകള്‍ 
എന്നിലേക്ക്‌ വീഴും മഴത്തുള്ളികള്‍ ഓരോന്നും ..
എന്റെ കണ്ണ് നീരിലേക്കലിഞ്ഞു ചേരുന്നു
വിരഹത്താല്‍  വെമ്പുന്ന മനസ്സിലെ ദൂര ദൈര്‍ഘ്യത്തിന്
കൂട്ടായിട്ടിരിക്കുന്നു..
താലോലിച് ഉണര്‍ത്തുന്നു മഴ ഒറ്റപ്പെടുന്ന മനസ്സിനെ ..
മാറുകയാണ് ഭാവങ്ങള്‍ മഴയുടെ ..
കാലം എന്നില്‍ ഏല്‍പ്പിക്കും ഓരോ മുദ്രണത്താലും..
നടക്കുകയാണ് ഞാന്‍ കാലത്തിന്റെ നടവഴിയിലൂടെ
മഴയുടെ അടുത്ത ഭാവം തേടി ...