Tuesday, December 10, 2013

ഒറ്റപ്പെടല്‍


വിറങ്ങലിക്കുമീ തണുപ്പിന്‍ ഉടയാടയില്‍
ജാലക പിടിയില്‍ പിടിച്ചു ഞാന്‍
വഴിയരിക്‌ നോക്കി നില്‍ക്കേ,
തിരക്കേറുമീ വഴിയില്‍
പരിചിത മുഖങ്ങളേറേയുണ്ടായിട്ടും
തനിച്ചായതിണ്റ്റെ വ്യഥ മനസ്സിലൂറി.
തെളിയുന്നു മനസ്സില്‍ ,
സൌരഭ്യമൂറും  നിമിഷങ്ങളാല്‍
പൂമ്പാറ്റകള്‍ പാറി നടക്കും ഇടങ്ങളില്‍
മതിമറന്നാനന്ദിച്ച നിമിഷങ്ങളൊക്കെയും.
ഭ്രാന്തമായ്‌ പായുന്ന നഗരമീ വഴികളില്‍
ശലഭങ്ങള്‍ക്ക്‌ ആയുസ്സ്‌ മാത്രമല്ല,
സ്വപ്നങ്ങള്‍ പോലുമില്ലെന്ന്‌
ഞാന്‍ ഇപ്പോ തിരിചറിയുന്നു...
ഞാന്‍ മാത്രമായ്‌ ഈ വഴിയരികില്‍
വിജനമാം ഒറ്റയടി പാതയിലകപ്പെട്ടപോലെ..
മണ്ണിനെ കുളിരണിയിച്ച മഞ്ഞുപോലും
എന്‍ മനസ്സിനെ കുളിരണിയിക്കാതെ കടന്നുപോയീ..
വസന്തവുമായി വന്ന കൂട്ടുകള്‍
ഒരു പൂ പോലും തരാതെയകന്നുപോയി..
ഇരുള്‍ വീണു കറുക്കുന്ന വഴിയില്‍,
തേടുന്നു ഞാനിപ്പൊ,
ഒരു കൈത്തിരി വെളിച്ചത്തിനായ്‌..
കൂടണയും പറവകള്‍പോലും
നിശ്ശബ്ദമായ്‌ എന്നരികിലൂടെകടന്നു പോയി...
ഇനിയെത്ര ദൂരം ഞാന്‍ താണ്ടേണം,
ഇനിയെത്ര മഴ കുളിരു ഞാന്‍ കൊള്ളേണം,
ഇനിയെത്ര മിന്നല്‍ പിണരുകള്‍ ഞാന്‍ ഭയക്കേണം..
അറിയുന്നില്ല ഞാന്‍ ,
എന്നിലൂടെ കടന്നു പോകുന്ന
ദിവസങ്ങളുടെ എണ്ണമെത്രയെന്നുപോലും.
പരിഭവിക്കാനുള്ള മനസ്സുപോലും,
തനിച്ചായതിണ്റ്റെ തനിയാവര്‍ത്തനം പാടുന്നു.
വസന്തതിന്‍ പൂക്കളാല്‍ പൂക്കളമൊരുക്കേണ്ട മനസ്സിപ്പോള്‍,
ശിശിരത്തിന്റെ വിറങ്ങലില്‍ കൊഴിയുന്ന
ഇലകള്‍പോലെ
ചിന്തകളും മനസ്സില്‍ കൊഴിഞ്ഞിടുന്നു..
ഇനിയൊരു പൂന്തോട്ടം തീര്‍ത്തിടാന്‍ ,
മഴത്തുള്ളികള്‍ പൂക്കളിലാടിടാന്‍ ,
രാവിന്റെ  മഞ്ഞു തുള്ളിയെ നെറുകയിലേറ്റിടാന്‍ ,
 കാത്തിരിക്കുന്നു ഞാനീ വഴിയില്‍
പരിചിത മുഖങ്ങള്‍ക്കിടയിലും,
തനിച്ച്‌..
പൂവണിയാനായുള്ള, എന്റെ  സ്വപ്നങ്ങളുമായ്‌..


------ അനൂപ്‌ ശ്രീലകം -----

മരുഭൂമിയിലെ മഴ

 

മഴ പെയ്തു തോര്‍ന്നിരിക്കുന്നു...
വരണ്ടുണങ്ങിയ മനസ്സിലും മരുഭൂമിയിലും.
മഴയുടെ പിന്നാലെ തോഴനായ്‌ വന്നകാറ്റും
മനസ്സിനെ തണുപ്പിച്ചിരിക്കുന്നു...
തിരികെ കൂടണയും വഴിയിലെ ഇടവേളയും
സന്തോഷത്തിന്റെ നിമിഷങ്ങള്‍ കൂട്ടുവന്നിരിക്കുന്നു...
നീ കൂടെയുള്ള നിമിഷങ്ങള്‍,
മനസ്സിനെ ആര്‍ദ്രമാക്കുന്നത്‌ ഞാനറിയുന്നു..
പരസ്പരം പങ്കുവചു കഴിക്കുന്ന
ഭക്ഷണത്തിനിത്രയും രുചിയുണ്ടെന്നു,
ഇന്നാണെന്റെ മനസ്സ്‌ പറഞ്ഞത്‌...
നനുത്ത നീര്‍പ്പുളകവുമായ്‌ വിരിച്ചിരിക്കും
പുല്‍ത്തകിടിയില്‍ അടുത്തിരിക്കുമ്പോള്‍
ഇത്രയും മനോഹരമണീ പച്ചപ്പിനെന്ന്
ഞാനാദ്യമയ്‌ അറിയുകയായിരുന്നു...
എന്റെ കൈവെള്ളയില്‍ നിന്‍ കരസ്പശമേറ്റപ്പോള്‍
നമ്മെ ചുറ്റി നമ്മിലലിയുന്ന തണുത്ത ആ കാറ്റ്‌ പോലും
ചെറു ചൂടുമായി വിദ്യുത്‌ തരംഗങ്ങള്‍
എന്‍ മനസ്സിലേക്കെത്തിയത്‌ ഞാനറിഞ്ഞു..
പക്ഷെ.. പറഞ്ഞ വാക്കുകളിലൊന്നിലും
മനസ്സില്‍ തുളുമ്പിയ പ്രണയം മുഴുവനുമില്ലായിരുന്നു...
ജീവിതത്തിന്റെ തീച്ചൂളയില്‍ വാര്‍ത്തെടുത്ത
തീഷ്ണമായ വാക്കുകളാല്‍ തീര്‍ത്ത
യഥാര്‍ത്യത്തിന്‍ വാചക കൂടാരങ്ങള്‍ മാത്രം..
അറിയാം പരസ്പരം എങ്കിലും
തുറക്കാത്ത പ്രണയ ജാലക വാതില്‍ അടച്ചിട്ട്‌
ഒരിക്കല്‍ കൂടി അതിന്റെ  ദൃഡ്ഡത വരുത്തി
ഇനിയുമൊരിക്കല്‍ കാണാനായി
പിരിയുന്നു നാമിപ്പോള്‍...
കണ്‍കോണിലുതിര്‍ന്ന മിഴിനീരിനെ
മന:പൂര്‍വ്വം അവഗണിച്ചുകൊണ്ട്‌..

------- അനൂപ്‌ ശ്രീലകം ------

Saturday, November 16, 2013

ഒരു സന്ധ്യാ നേരം

ഒരു സന്ധ്യാ നേരം

ഇന്നത്തെ സന്ധ്യക്ക് മഴവില്ലിന്‍ നിറമായിരുന്നു ..
എന്നോ നഷ്ടമായ ..
തിരിച്ചുകിട്ടാന്‍ ഏറെ മോഹിച്ച ..
പ്രണയ സുഗന്ധം നിറഞ്ഞ കാറ്റിലലിഞ്ഞു ചേര്‍ന്ന് ..
കാണുന്ന കണ്ണുകള്‍ മാത്രം ബാക്കിയാക്കി...
കണ്ണുകള്‍ കൊണ്ട് മനസ്സ് കൈമാറി ..
ചുറ്റുമുള്ളതെല്ലാം  അദൃശ്യമായി മാറിയ
നമ്മുടെ മാത്രം നിമിഷങ്ങള്‍ ..
പറയാനേറെ ഉണ്ടായിട്ടും
പറഞ്ഞ വാക്കുകള്‍ക്കിടയില്‍ പ്രണയം ഒളിപ്പിച്ചു വച്ച്
കണ്ണില്‍ വിരിയുന്നത് വാക്കുകളാക്കി മാറ്റാതെ
ജീവിതത്തിന്‍ മതില്ക്കെട്ടു തീര്‍ത്ത
അക്ഷരങ്ങള്‍ കൊണ്ട് വാക്കുകള്‍ പറഞ്ഞ്
മനസ്സുകൊണ്ട് പ്രണയം കൈമാറിയ സന്ധ്യ ..
അതുകൊണ്ട് തന്നെ ഇന്നത്തെ സന്ധ്യക്ക്
മഴവില്ലിന്‍ നിറമായിരുന്നു ..
പിരിയാന്‍ മനസ്സില്ലെങ്കിലും ,
വിട പറഞ്ഞുകൊണ്ട് ,
ജീവിത വഴിയിലേക്ക് ഇറങ്ങി നടക്കുമ്പോള്‍
എന്നും മനസ്സില് സൂക്ഷിക്കാന്‍
പ്രണയത്തിന്റെ മയില്‍ പീലി തുണ്ടുകള്‍
മനസ്സില് ബാക്കിയാക്കിയിരുന്നു ..

--- അനൂപ്ശ്രീലകം---

Tuesday, August 27, 2013

തിരിച്ചറിവുകൾ

ഞാൻ ഒരു മണ്‍ കുടുക്ക തേടുകയാണ് ...
നാണയ തുട്ടുകൾ സൂക്ഷിച്ചു  വെക്കാനുള്ള ,
നാണയം ഇടാൻ മാത്രം വായ്‌ മുഖമുള്ള
ഒരു വലിയ മണ്‍ കുടുക്ക ..
ഇനി എന്നിൽ അവശേഷിക്കുന്ന ഓരോ
നാണയ തുട്ടും എനിക്കതിൽ സൂക്ഷിക്കണം ..
വീട്ടു മുറ്റത്തെ തുളസി തറ
എനിക്ക് കയ്യെത്താതെ എന്നിൽ നിന്നകലുമ്പൊൽ
ആ നാണയ കുടുക്ക പൊട്ടിക്കണം എനിക്ക്
അതിലുള്ള നാണയങ്ങൾ കിഴിയായി കെട്ടി
കുചേലനായി , അവിൽ പൊതിപോലെ , നാണയ കിഴി
എനിക്കവിടെ കൊടുക്കണം
എന്നെപോലെ ഒറ്റപ്പെടുന്ന കൂട്ടുകാര് താമസിക്കുന്ന
ഇനിയുള്ള കാലം തള്ളി നീക്കാനുള്ള
ആ വൃദ്ധ സദന ത്തിലേക്ക് ...




Wednesday, June 5, 2013

ഇടമലരുകൾ


 
സായാഹ്നങ്ങളുടെ  നിറം മങ്ങുകയാണെന്ന്
ഇടവഴിയിലെ മുക്കുറ്റി പൂവാണെന്നോടു പറഞ്ഞത് ..
പ്രഭാതത്തിന്റെ മഞ്ഞു കണങ്ങൾ
വിരുന്നു വന്നിട്ട് വർഷങ്ങളായെന്ന്
മുറ്റത്തെ തൈമുല്ലയാണെന്നോടു പറഞ്ഞത്

ഉച്ച സൂര്യന്റെ കാഠിന്യം
കൂടിയെന്നത് മാത്രം ഞാനറിഞ്ഞു..
എന്നെ തഴുകി കടന്നുപോയ
കാറ്റ് പറയാതെ തന്നെ ..

സാഹചര്യങ്ങളുടെ വാത്മീകങ്ങൾ എനിക്കെന്നും
എല്ലാ മറകളും സൃഷ്ടിച്ചു ..

പൊടിഞ്ഞു പോകേണ്ട വാത്മീകങ്ങളെപ്പോഴോ
പിളരാനറിയാത്ത പാറയായ് മാറിയിരുന്നു ..

ഇനി നിന്നിൽ ഒരു ലോകം
ഞാൻ നമുക്ക് വേണ്ടി കെട്ടിപടുക്കും ..
പുതിയ പ്രഭാതങ്ങൾക്ക് ,
മഞ്ഞു കണത്തിന്റെ ആർദ്രത ഉണ്ടാവാൻ ..
സായാഹ്നത്തിലെ പൊക്കുവെയിലിനു
സ്വപ്നങ്ങളുടെ നിറം ഉണ്ടാവാൻ ...
ഉച്ച സൂര്യനിൽ നിന്നൊളിച്ചിടാൻ ,
ഒരു മഴയായ് പെയ്തിടാൻ ...


നടന്നു തീർത്തിടേണ്ട വഴി മുഴുവൻ
ഒരുമിച്ച് നടന്നിടാൻ
പിന്നെ വരും ജന്മത്തിലേക്കു കരുതി വെക്കുവാനും ..

ഇത് എന്റെ  ഇടമലരുകൾ ..
ജീവിതത്തിന്റെ വഴിയിലെ
പൂന്തോപ്പിനെ പൂർണമാക്കുന്ന
പ്രതീക്ഷയുടെ മലരുകൾ


-----അനൂപ്‌ ശ്രീലകം----

Monday, January 14, 2013

പ്രതീക്ഷ


വിഷം പുരണ്ട പദങ്ങളാല്‍ രാകി മിനുക്കിയ
വാക്കിന്‍ ഖഡ്ഗം എന്‍ ഹൃദയത്തിന്‍
ആഴങ്ങളിലേക്ക് ഇറക്കി കൊള്ളുക
അവസാന തുള്ളി രക്തവും
നിനക്കുള്ളതാകുന്നു ....
സ്വാര്‍ത്ഥമാം  നിന്‍ ദാഹം തീര്‍ക്കാന്‍
എന്‍ രക്തം തീരാതെ വരുമോ
എന്നാണെന്റെ പേടിയിപ്പോ ...
ഓര്‍ക്കുക .. നീ തീര്‍ക്കും മുറിവില്‍
നിന്നിറ്റുവീഴും രക്തമൊക്കെയും
നിന്നെ കരുതലോടെ പൊതിഞ്ഞു വച്ച
എന്റെ ഹൃദയത്തിന്റെയാണെന്ന് ...

സമയ സൂചി നമ്മെ കാത്തിരിക്കില്ലെന്നു
നമുക്ക് രണ്ടുപേര്‍ക്കും അറിയുമെങ്കിലും
പിന്നെയെന്തിനീ പുതിയ വസന്തം കാത്തിരിക്കണം
പോകുന്ന വഴികളിലൊക്കെയും
വാടികരിഞ്ഞ പൂക്കളുള്ള
പൂന്തോട്ടങ്ങള്‍ മാത്രം കാണുമ്പോള്‍
മനസ്സിനാര്‍ദ്രമാക്കും ഒരു മഴ വന്നു
പുതു നാമ്പ് കിളിര്‍ക്കുമെന്നു
ഇനിയും പ്രതീക്ഷിക്കണോ..
കാലചക്രം ഇനിയും കറങ്ങട്ടെ ..
ചോദ്യങ്ങള്‍ ഉത്തരങ്ങളായ്  വരും കാലം തന്നിടട്ടെ..
അതുമാത്രം ഇനി പ്രതീക്ഷ