Tuesday, August 23, 2022

മനസ്സ് തളിർക്കുന്നിടം

കൊഴിഞ്ഞു പോയ ജീവിത ഏടുകളിൽ
മായ്ക്കാൻ മറന്നൊരു പരിഭവങ്ങൾ
മനസ്സിനെ ശിശിരകാലമാക്കിടുമ്പോൾ
മാഞ്ഞ് പോയ പ്രണയാക്ഷരങ്ങൾ
വീണ്ടും തളിർത്തിടുന്നെൻ ഹൃദയത്തിൽ
നിന്നെ കണ്ട മാത്രയിൽ....
പരിഭവ കാറ്റേറ്റ് പൂക്കാതെ പോയൊരെൻ
സ്വപ്ന വാടിയിൽ വസന്തമാകാൻ
നിൻ ഒരു നോട്ടമത് തന്നെ കൂടുതൽ...
ജന്മ സാഫല്യം നേടുവാനായ്
പാതി വഴിയിൽ വച്ചെൻ ജീവിത പാതിയായി
മുമ്പേ ഗമിക്കുന്ന കാലത്തിലേക്ക്
പുതു വെളിച്ചമായി വന്നതാണ് നീ..
സ്വപ്നങ്ങളായ് കൊഴിയുന്ന ജീവിത താളുകൾ
ചേർത്ത് വച്ചൊരു പുതു ജീവിത മാക്കുവാൻ
നിന്നെയണിയിക്കുന്നു ഞാനെൻ്റെ
സ്വപ്നങ്ങൾ കോർത്ത് വച്ചൊരു പൂത്താലിയും
സീമന്ത രേഖയിൽ മായാത്തൊരു കുങ്കുമവും..
ഇനിയുള്ള കാലമത്രയും നാമിരുവരും
യാത്ര പോകാം നമ്മുടെ മനസ്സ് പൂക്കുന്നിടത്തേക്ക്..
ഹൃദയ താളം തളിർക്കുന്നിടത്തേക്ക്...

anoopsreelakam

Monday, August 8, 2022

സ്വപ്നങ്ങൾ പൂക്കുന്ന നേരം

പുന:ർജനിക്കാനിനിയൊരു ജന്മമില്ലാത്ത നാം
ഇനിയെന്തിനിങ്ങനെ കനവ് കാണീടണം
പുലരുംവരെയിങ്ങനെ
സ്വപ്ന സഞ്ചാരിയാവണം ..
വാക്കുകളിലൂടെ പടുത്തുയർത്തിയ
വേദാന്തങ്ങളല്ലാത്ത തീരങ്ങൾ തേടുവാൻ
കൈകോർത്ത് നടന്നിടാം നാമെന്ന വഴികളിൽ..
ഒരു കൊച്ച് ജീവനായി വന്നൊരീ മണ്ണിൽ
ഒന്നുമാവാതെ മറഞ്ഞു പോവാതിരിക്കുവാൻ,
കനലുകൾ കോരിയിട്ട ഹൃദയവുമായി
മറവിയുടെ ചിതയിലേക്ക് എത്താതിരിക്കുവാൻ
ഇനിയെങ്കിലും ഞാനെൻ്റെ വിരലുകൾ
നിൻ്റെയീ വിരലിൽ കോർത്തിടട്ടെ..
ഓർക്കുക നീ..
ബന്ധനങ്ങളുടെ ഓർമകൾ നീർ കുമിളകളാണ്...
ദിവസങ്ങൾ കൊഴിയുമ്പോൾ മാഞ്ഞ് പോവുന്ന
ദന്ത ഗോപുരത്തിൽ അലങ്കരിച്ച
വെറും നീർ കുമിളകൾ..
കാല ചക്രങ്ങൾക്കിടയിൽ ഒരിടത്ത്
നാമും ജീവിച്ചിരിക്കുന്നു എന്ന്
അടയാളപ്പെടുത്തുവാൻ
നമുക്ക് കരുതി വെക്കാം
നമ്മുടെ സ്വപ്നങ്ങൾ പൂക്കുന്ന സമയങ്ങൾ..
മറ്റാർക്കും പകരം തരാനാവാത്ത
നമ്മളാൽ പൂർണ്ണമാവുന്ന നമ്മുടെ നേരത്തെ...

അനൂപ് ശ്രീലകം

Wednesday, July 27, 2022

കാഴ്ച മങ്ങിടാത്ത വഴി

*കാഴ്ച മങ്ങിടാത്ത വഴി*
ഒരു പകലുറക്കത്തിൻ്റെ സ്വപ്നത്തില് കടന്നു വന്ന
മായ കാഴ്ചയായിരുന്നില്ല നീ..
ഹൃദയ താളമായി കൂടെ കൂടിയ
കൺമുന്നിലേ നേരായ കാഴ്ചയാണ് നീ..
മിഴിനീരുണക്കാൻ ഹൃദയങ്ങൾ കൊരുത്ത് വച്ച
ഇണ കുരുവികളെ പോലെ
കടലിനിരുവശവുമിരുന്ന് സ്വപ്നങ്ങൾ കാണുന്ന
നീയില്ലെങ്കിൽ ഞാനില്ലെന്ന് ബോധ്യമുള്ള
ദൃഢമായ ഒരു ബന്ധത്തിൻ്റെ
സ്നേഹ സ്പർശം ആണ് നീ ..
പുഴയുടെ കളകളാരവം കേട്ടുണരുന്ന
മരച്ചില്ലകൾക്ക് കീഴെ
ഞാനൊരു കൂട് കൂട്ടുന്നുണ്ട്
നമ്മുടെ സ്വപ്നങ്ങൾക്ക് മിഴിവേകാൻ..
ഇനി പുലരുന്ന പുലരികളൊക്കെയും
ഒരുമിച്ചുണർന്ന് ഒന്നിച്ചിരുന്ന് കാണാൻ..
മനസ്സിൽ മുറ്റത്തൊരു പൂക്കളം തീർത്തിടാൻ
നടണമൊരു പൂച്ചെടി ആ പുഴ വക്കിലായ്.
അതിൽ വന്നിരിക്കുന്ന കുയിലിൻ്റെ പാട്ടിന്
മറുവാക്ക് ചൊല്ലണം നമ്മുടെ പ്രണയത്താൽ...
വെയിലേറ്റ് വാടുന്ന നിമിഷങ്ങളിലൊക്കെയും
ഒഴുകുന്ന പുഴയുടെ മടിയിൽ കിടക്കണം..
നിലയില്ലാതൊഴുകി വരുന്ന ഇലകളോക്കെയും
നാളെയുടെ അലങ്കാരമായി കുടിലിൽ എത്തിക്കണം..
വിട പറയും സൂര്യനെ നോക്കി മൊത്തി കുടിക്കുന്ന
ചായയുടെ നിമിഷങ്ങൾ കഴിഞ്ഞാൽ
ഒരു ചെറു വിളക്കിൻ്റെ വെട്ടത്തിൽ ഉമ്മറത്തിരുന്ന്
ഒരു പുതപ്പിനാൽ ശീതമകറ്റി
നാളെയെക്കുറിച്ചു വേവലാതിയില്ലാതെ
ഇന്നിനെ ആസ്വദിക്കണം നമുക്ക്...
സ്വപ്നങ്ങൾ സ്വപ്നങ്ങളായ് ഒടുങ്ങാതെ
നേർ കാഴ്ചയിലെത്തുവാൻ
ഇനി ഞാനെൻ്റെ വഴി തെളിച്ചിടട്ടെ
കാഴ്ച മങ്ങിടാത്ത ഒരു വഴി തെളിക്കട്ടെ...
*അനൂപ്‌ശ്രീലകം*